Tuesday, July 11, 2006

തിരസ്കരിക്കപ്പെട്ട ഗവേഷണപ്രബന്ധങ്ങള്‍

പത്രങ്ങളുടെ വിശ്വാസ്യത?? എന്ന ബ്ലോഗില്‍ മന്‍‌ജിത്ത് ഇട്ട ഗീര്‍വ്വാണമോ സത്യമോ? ആര്‍ക്കറിയാം എന്ന പോസ്റ്റിനുള്ള പ്രതികരണം:

നല്ല രസമുള്ള കഥ. ഭാഷയുടെ നിലവാരം കൂടുതലായതുകൊണ്ടു്‌ ഗവേഷണപ്രബന്ധം തിരസ്കരിക്കപ്പെട്ട കഥ! (“ഭാഷയുടെ നിലവാരം കൂടുതലായതുകൊണ്ടു്‌..” എന്നതു്‌ അലക്സിന്റെ വാക്കുകളാവാം.)

ഗവേഷണപ്രബന്ധങ്ങള്‍ക്കു ചില രീതികളൊക്കെയുണ്ടു്‌. ഭാഷയെക്കൊണ്ടു കസര്‍ത്തു കാണിക്കാനുള്ളതല്ല ഗവേഷണപ്രബന്ധം. ഗഹനമായ ഏതെങ്കിലും വിഷയത്തെപ്പറ്റി അതിനെപ്പറ്റി അറിവില്ലാത്ത (അറിവില്ലായ്മ കൊണ്ടല്ല - തികച്ചും മൌലികമായ ഒരു സിദ്ധാന്തമേ ഗവേഷണവിഷയമായി അംഗീകരിക്കൂ എന്നതുകൊണ്ടാണതു്‌.) കുറേപ്പേര്‍ വായിച്ചു്‌ അഭിപ്രായം പറയാനുള്ള ഒരു സാധനമാണു ഗവേഷണപ്രബന്ധം. അതിന്റെ പ്രധാന ലക്ഷ്യം പറയേണ്ട വിഷയം ഏറ്റവും സരളവും ഋജുവായും പറയുക എന്നതാണു്‌. ഇങ്ങനെ പല തവണ തിരുത്തിയെഴുതിയാണു്‌ എല്ലാ ഗവേഷണപ്രബന്ധങ്ങളും അവസാനം വെളിച്ചം കാണുക. ഒരു ചെറിയ പേപ്പര്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ പോലും എത്ര തവണ peer reviews കഴിയണമെന്നറിയാമോ?

പറയാന്‍ കാര്യമായി കോപ്പില്ലെങ്കില്‍ ഗവേഷണവിദ്യാര്‍ത്ഥികള്‍ സാധാരണ ചെയ്യുന്ന ഒരു വിദ്യയാണു ഭാഷ സങ്കീര്‍ണ്ണമാക്കുക എന്നതു്‌. (ആവശ്യമില്ലാതെ ക്രോസ്സ്‌റെഫറന്‍സു കൊടുക്കുകയാണു മറ്റൊന്നു്‌. തിരിച്ചും മറിച്ചും നോക്കി വായിക്കുന്നവന്‍ വലഞ്ഞോളും!) നെടുനെടുങ്കന്‍ വാക്യങ്ങള്‍ ഉപയോഗിക്കുക, പ്രചാരത്തിലില്ലാത്ത വാക്കുകള്‍ ഉപയോഗിക്കുക, നിഷേധരൂപത്തിലുള്ള (negative) വിശേഷണങ്ങളും ക്രിയകളും പലതു്‌ ഒരു വാക്യത്തില്‍ത്തന്നെ പ്രയോഗിച്ചു്‌ ആശയക്കുഴപ്പമുണ്ടാക്കുക എന്നതൊക്കെ ഗവേഷണവിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ടെക്‍നിക്കുകളാണു്‌.

സാധാരണ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കു ഭാഷയുടെ ഉപയോഗത്തെപ്പറ്റി ഒരു ക്ലാസ്സ്‌ എടുക്കേണ്ടതായിട്ടുണ്ടു്‌. ഓരോ യൂണിവേഴ്സിറ്റിയ്ക്കും അതിനു്‌ ഗൈഡ്‌ലൈന്‍സും ഉണ്ടായിരിക്കും. അതു കൂടാതെ അവര്‍ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെയ്ക്കും. ഉദാഹരണമായി, അഞ്ചു പേജില്‍ നീട്ടിവലിച്ചെഴുതിയ ഒരു വിവരത്തെ ഒരു പട്ടികയായി (table) കാണിക്കുക, കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരു ചിത്രമോ ഗ്രാഫോ ചേര്‍ക്കുക, ഒരു സങ്കീര്‍ണ്ണസിദ്ധാന്തത്തിനെ ഒന്നോ അതിലധികമോ സമവാക്യങ്ങള്‍ കൊണ്ടു ചിത്രീകരിക്കുക, ആ ശാസ്ത്രശാഖയുടെ സങ്കേതങ്ങളുപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍. ഇതൊക്കെ പാലിച്ചു്‌ തിരുത്തിയെഴുതുക അല്‍പം ബുദ്ധിമുട്ടുള്ള പണി തന്നെയാണു്‌. അതു ചെയ്യാന്‍ കഴിയാത്തവന്‍ “ഞാന്‍ എഴുതിയതു്‌ അവര്‍ക്കു മനസ്സിലായില്ല” എന്നു പറയും. ഗവേഷണം പകുതിക്കു വെച്ചു നിര്‍ത്തിയ പലരും ഇങ്ങനെ പറയാറുണ്ടു്‌.

ബാക്കി കാര്യങ്ങളൊക്കെ മന്‍ജിത്ത്‌ പറഞ്ഞു. പുസ്തകം ഞാന്‍ വായിച്ചില്ല. ലേഖനം വായിച്ചു. മതിയായി.

അപ്പോള്‍ പറഞ്ഞുവന്നതു പത്രങ്ങളുടെ വിശ്വാസ്യത. ലേഖനം എഴുതിയ ആള്‍ ഇന്റര്‍നെറ്റില്‍ നോക്കിക്കാണില്ല - മന്‍ജിത്ത്‌ ചെയ്തതുപോലെ. ഇന്റര്‍നെറ്റ്‌, വിക്കിപീഡിയ, ബ്ലോഗുകള്‍ തുടങ്ങിയവ വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങളല്ലല്ലോ!