Monday, October 12, 2009

വക്കാരിയും ഗവേഷണവും രാഷ്ട്രീയവും

വക്കാരിയുടെ സെലക്ടീവ് ഓമ്ലേഷ്യം എന്ന പോസ്റ്റിനുള്ള പ്രതികരണം:

വക്കാരി എഴുതിയതു് ഒരു നാലഞ്ചു തവണ വായിച്ചതിൽ നിന്നു് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം എന്നു തോന്നുന്നു.

  1. ചന്ത്രക്കാറന്റെ "വസ്തുതാപരമായ ചില പിശകുകൾ!" എന്ന പോസ്റ്റ് വക്കാരിയെ വല്ലാതെ ചൊടിപ്പിച്ചു.
  2. ഹനാൻ ബിൻ‌ത് ഹാഷിം എന്ന കുട്ടി ഗവേഷിച്ചു കണ്ടുപിടിച്ചതായി പറയപ്പെടുന്ന ശാസ്ത്രവസ്തുതകളിൽ കാമ്പൊന്നുമില്ലെന്നു് ഗവേഷണവിദ്യാർത്ഥിയായ/ആയിരുന്ന വക്കാരിക്കു് അഭിപ്രായമില്ല. ഉണ്ടെങ്കിലുംപോസ്റ്റിൽ അതിനെപ്പറ്റി പറയാൻ വക്കാരിക്കു് ഉദ്ദേശ്യമില്ല. ഇവിടെ ഹനാനെ വിമർശിച്ചതിന്റെ ധാർമ്മികതയെ വിമർശിക്കാനേ വക്കാരിക്കു താത്പര്യമുള്ളൂ.
  3. ഹനാനെപ്പറ്റി സിസി ജേക്കബ് ഒന്നാം പേജിൽ വലുതായി എഴുതിയ വാർത്ത അറിവില്ലായ്മ കൊണ്ടു വന്ന ചെറിയ ഒരു തെറ്റാണു്. അതിനു് വായനക്കാരുടെ കോളത്തിൽ ഒരു വരി തിരുത്തു കൊടുത്തതു തന്നെ ധാരാളം. ചരമവാർത്തയുടെയും ആണിരോഗം സുഖപ്പെട്ട പരസ്യത്തിന്റെയും ഇടയ്ക്കു മതിയായിരുന്നു. മാതൃഭൂമി ഡീസന്റായതു കൊണ്ടു് അവർ ഇത്രയെങ്കിലും ചെയ്തു.
  4. രാഷ്ട്രീയം, രാഷ്ട്രീയബോധം, കക്ഷിരാഷ്ട്രീയം എന്നിവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്നു് വക്കാരിക്കു തോന്നുന്നില്ല. ബ്ലോഗിൽ എഴുതുന്ന ഏതാനും ഇടതന്മാരുടെ സൃഷ്ടിയാണു് വക വാദങ്ങൾ.
  5. ചന്ത്രക്കാറനെപ്പോലെയുള്ള കമ്യൂണിസ്റ്റ് ചായ്‌വുള്ളവർ ഇരട്ടത്താപ്പുകാരാണു്. അവരെ അനുകൂലിക്കുകയോ അവരുടെ എതിരാളികളെ വിമർശിക്കുകയോ ചെയ്യുമ്പോൾ കോടതിയെയും മാദ്ധ്യമങ്ങളെയും വാഴ്ത്തിപ്പറയുകയോ അവരുടെ ചെറ്റത്തരങ്ങൾക്കു നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നു. നേരേ മറിച്ചു് അവരെ എതിർക്കുമ്പോൾ അവർ കോടതികളെയും മാദ്ധ്യമങ്ങളെയും തള്ളിപ്പറയുന്നു.
  6. സയൻസായാലും രാഷ്ട്രീയമായാലും പിണ്ണാക്കായാലും മാധ്യമങ്ങളും ബ്ലോഗേഴ്സും നമ്മളും ഒരേ പോലെ പ്രതികരിക്കണം. (ഉദാഹരണത്തിനു്, വേദത്തിൽ കാൽക്കുലസ് ഉണ്ടായിരുന്നു എന്നു് ആരെങ്കിലും പറയുമ്പോൾ പ്രതികരിക്കുന്ന ഉശിരോടേ ഞാൻ രാജീവ് ചേലനാട്ട് ചൈനീസ് ചാരനാണു് എന്നു പറയുമ്പോഴും പ്രതികരിക്കണം. തേങ്ങാപ്പിണ്ണാക്കിനു ടേയ്സ്റ്റു കുറഞ്ഞാലും പ്രതികരിക്കണം.)

ഈ പറഞ്ഞതല്ലാതെ എന്തെങ്കിലും വക്കാരിയുടെ ഈ പോസ്റ്റിൽ ഉണ്ടെങ്കിൽ ദയവായി വ്യക്തമാക്കുക.

ആദ്യത്തെ രണ്ടു കാര്യങ്ങൾ വക്കാരിയുടെ വ്യക്തിപരമായ കാര്യങ്ങളായതു കൊണ്ടു് അവയെപ്പറ്റി കൂടുതൽ പറയുന്നില്ല. എങ്കിലും രണ്ടാമത്തെ പോയിന്റിനെപ്പറ്റി ഒരു വാക്യം. (ഒന്നു മാത്രം, കൂടുതലാവില്ല).

ഹനാന്റെ കണ്ടുപിടിത്തങ്ങൾ എന്ന പേരിൽ മാതൃഭൂമിയെപ്പോലെയുള്ള ഒരു പത്രം സാധാരണജനത്തിനെ കബളിപ്പിക്കാൻ ചെയ്ത തെറ്റിനെയും അതു തിരുത്തിയതിൽ കാണിച്ച അനവധാനതയെയും ബ്ലോഗുകളിലും മറ്റു മാദ്ധ്യമങ്ങളിലും ഉള്ള വിമർശനങ്ങളായും മാതൃഭൂമിയ്ക്കു നേരിട്ടുള്ള സന്ദേശങ്ങളായും പലരും കാര്യം പത്രപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അവയെ അവഗണിച്ചും എന്നാൽ അവയിലെ ഉള്ളടക്കം അപഹരിച്ചും മാതൃഭൂമിക്കു് അഭിമതനായ ഒരുത്തന്റെ പേരിൽ പുതിയ കണ്ടുപിടിത്തത്തിന്റെ കർത്തൃത്വം ചാർത്തിയതു വഴി കബളിപ്പിക്കൽ ഒരിക്കൽ കൂടി ആവർത്തിക്കുകയും ചെയ്തതിനേയും നിശിതമായി വിമർശിച്ച ചന്ത്രക്കാറപോസ്റ്റിനെ വിമർശിച്ചപ്പോൾ, അതിന്റെ കേന്ദ്രാശയത്തെപ്പറ്റി ഒരക്ഷരം പോലും പറയാതിരിക്കുകയും ഇവ രണ്ടും കരുതിക്കൂട്ടിയ കബളിപ്പിക്കലല്ല, മറിച്ചു് പത്രക്കാർക്കു സാധാരണ സംഭവിക്കുന്ന കൈപ്പിശകുകൾ മാത്രമാണു് എന്നു ഭംഗ്യന്തരേണ പ്രസ്താവിക്കുകയും ചെയ്ത വക്കാരി, പത്രങ്ങളിലെ തെറ്റുകളെപ്പറ്റി രോഷാകുലനായി ഘോരഘോരം മുമ്പെഴുതിയിട്ടുള്ള വക്കാരി, രാഷ്ട്രീയമില്ലാത്ത ഒരു അരാഷ്ട്രീയനാണു് എന്നു് ഇതിനു മുമ്പു് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അയാളെ മുക്കാലിയിൽ കെട്ടി മുന്നൂറു തല്ലു കൊടുക്കേണ്ടതാകുന്നു. (ഒരു വാക്യമല്ലേ ഉള്ളൂ എന്നു നോക്കിക്കോണേ!)

കുറേക്കാലം മുമ്പു് ഞാനും വക്കാരിയും വേറേ ഒന്നു രണ്ടു പേരും ചേർന്നു് "പത്രങ്ങൾക്കു തെറ്റുമ്പോൾ" എന്നൊരു ബ്ലോഗ് തുടങ്ങിയിരുന്നു, പത്രങ്ങളിൽ വരുന്ന ഇതുപോലെയുള്ള സംഭവങ്ങളെ വിമർശിക്കാൻ. പിന്നെ അതു നിന്നു പോയി. വക്കാരി വിമർശനങ്ങൾ സ്വന്തം ബ്ലോഗിൽത്തന്നെ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പറഞ്ഞു വന്നതു്, ഈ ബ്ലോഗ് തുടങ്ങിയതു് കക്ഷിരാഷ്ട്രീയത്തിൽ എതിർചേരികളിലാണെങ്കിലും വക്കാരിയും ഞാനും ഒരേ രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയിരുന്നതിനാലാണു്. ഒരു സുപ്രഭാതത്തിൽ പത്രങ്ങളെ വിമർശിച്ചു കളയാം എന്നു പറഞ്ഞു തുടങ്ങിയതല്ല അതു്. ബ്ലോഗിൽ വരുന്നതിനൊന്നും വിശ്വാസ്യത ഇല്ല എന്നും പത്രങ്ങളിൽ വരുന്നതൊക്കെ പല പ്രൂഫ് റീഡർമാർ പരിശോധിച്ചു കുറ്റമറ്റതാക്കിയതാണെന്നും അതിന്റെ വിശ്വാസ്യത അപാരമായിരുന്നെന്നും പല പത്രക്കാരും എഴുതിയതിനെ പൊളിച്ചു കയ്യിൽക്കൊടുക്കുക എന്ന രാഷ്ട്രീയമായിരുന്നു ഞങ്ങളെ ഒന്നിപ്പിച്ചതു്. ഇനി രാഷ്ട്രീയബോധം എന്താണെന്നുള്ളതിനു് ദേവൻ ഇവിടെ പറഞ്ഞതിൽ കൂടുതലൊന്നും എനിക്കു പറയാനില്ല.

ഇനി പത്രക്കാർ വരുത്തുന്ന ചില തെറ്റുകൾ നമുക്കു പരിശോധിക്കാം. ഇവയ്ക്കെല്ലാം ഒരേ പ്രാധാന്യമാണോ എന്നും.

  1. ആസൂത്രണക്കമ്മീഷൻ ചെയർമാന്റെ പടമെന്നു പറഞ്ഞു് മനോരമ ഒരു കൂട്ടക്കൊലയാളിയുടെ പടം ഇട്ടതു്. ഇതു് വെറുമൊരു കയ്യബദ്ധം മാത്രം. ആസൂത്രണക്കമ്മീഷൻ കള്ളനാണെന്നു മനോരമ പറഞ്ഞു എന്നോ മറ്റോ ആരെങ്കിലുംഇതിനു വ്യാഖ്യാനമുണ്ടാക്കിയാൽ അതു കടന്ന കയ്യാണു്. (ഇതിനു മനോരമ മാപ്പു പറഞ്ഞതായി എനിക്കറിവില്ല.)
  2. ഒരുത്തൻ 68 ഹോട്ട് ഡോഗ് തിന്നു എന്ന ഇംഗ്ലീഷ് വാർത്ത തർജ്ജമ ചെയ്തപ്പോൾ ദേശാഭിമാനി ഹോട്ട് ഡോഗിനെ ചൂടുള്ള പട്ടികളാക്കിയതു്. ഇതു് പത്രത്തിലെഴുതുന്നവരുടെ അജ്ഞതയെ കാണിക്കുന്നു. ഇതിനെ ന്യായീകരിക്കാൻ ആരെങ്കിലും ചൂടുള്ള പട്ടി എന്നതു ഹോട്ട് ഡോഗിന്റെ മലയാളമാണെന്നോ മറ്റോ പറഞ്ഞാൽ അതു് അപഹാസ്യമാകും. (ഇതിനു ദേശാഭിമാനി മാപ്പു പറഞ്ഞിരുന്നു. മാപ്പു പറഞ്ഞു കൊണ്ടെഴുതിയ ഹോട്ട് ഡോഗ് പാചകക്കുറിപ്പിൽ മറ്റു ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്നതു വേറൊരു കാര്യം.)

    രണ്ടു തെറ്റുകളിലും പലർ പ്രൂഫ് റീഡ് ചെയ്യുന്ന പത്രക്കാരുടെ വിശ്വാസ്യതയെ കളിയാക്കാം എന്നതിൽക്കവിഞ്ഞു് ഒന്നുമില്ലെന്നു പറയാം. അവർ തെറ്റു തിരുത്തി ഖേദം പ്രകടിപ്പിച്ചാൽ പിന്നെ അതിൽ കൂടുതൽ ഒന്നും വേണ്ട എന്നർത്ഥം.

    ഇനി ചിലതു കൂടി:
  3. തമിഴ് പുലി പ്രഭാകരന്റെ അച്ഛൻ വേലുപ്പിള്ള കൊല്ലത്തുകാരനാണെന്ന മാതൃഭൂമി വാർത്ത.

    ഇതു് സെൻസേഷൻ ഉണ്ടാക്കാൻ വേണ്ടി മനഃപൂർ‌വ്വം കെട്ടിച്ചമച്ച കള്ളക്കഥ. മുമ്പു പറഞ്ഞവയെക്കാൾ സീരിയസായി എടുക്കേണ്ടവയാണു് ഇതു്. കാരണം ഇതു് ഒരു അബദ്ധമല്ല എന്നതു തന്നെ. ഇതു തെറ്റാണെന്ന തിരുത്തു പിന്നെ വന്നാൽ‌പ്പോലും വാർത്ത ഉണ്ടാക്കിയ തെറ്റായ വിവരം മനുഷ്യരുടെ മനസ്സിൽ കിടക്കും. ഇതിനു തിരുത്തു കൊടുത്തിട്ടുണ്ടെങ്കിൽ വാർത്ത വന്ന പേജിൽത്തന്നെ കൊടുക്കണം.

    എങ്കിലും വാർത്ത ഒരു ലേഖകന്റെ വയറ്റിൽ‌പ്പിഴപ്പിനുണ്ടാക്കിയ കെട്ടുകഥയെന്നതിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നില്ല.
  4. പോൾ വധക്കേസിലെ പ്രതികൾ ദുബായിയിൽ ആരുടെയൊക്കെയോ കൂടെ ഉണ്ടെന്നു തെളിവു സഹിതം ഒരു ചാനൽ പുറത്തിറക്കിയ വാർത്ത.

    മേൽ‌പ്പറഞ്ഞവർ തമിഴ്‌നാട്ടിൽ നിന്നു പിന്നീടു കീഴടങ്ങി. ദുബായി വാർത്ത പച്ചക്കള്ളമാണെന്നു വ്യക്തമായി. പ്രഭാകരൻ വാർത്തയെപ്പോലെ ഇതും കെട്ടിച്ചമച്ചതാണെന്നു വ്യക്തം. പക്ഷേ അതിനെക്കാൾ നശീകരണശക്തി ഇതിനുണ്ടു്. കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകന്റെ മകനു് പോളിന്റെ വധവുമായി ബന്ധമുണ്ടെന്നുള്ള ധ്വനി പരന്നു കഴിഞ്ഞു. ഒരു തിരുത്തിനും അതിനെ തിരുത്താൻ കഴിയുമോ എന്നു സംശയമാണു്.

    ശക്തമായി പ്രതികരിക്കേണ്ടവ ഇവിടെത്തൊട്ടു തുടങ്ങുന്നു.
  5. ഹനാൻ എന്ന അപൂർ‌വ്വപ്രതിഭ ഐൻസ്റ്റീനെയും ഡാർ‌വിനെയും തിരുത്തുന്ന കണ്ടുപിടിത്തങ്ങൾ നടത്തിയിരിക്കുന്നു എന്ന പച്ചക്കള്ളം.

    ഇതും മനഃപൂർ‌വ്വം കെട്ടിച്ചമച്ച കഥ തന്നെ. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ:
    • മനുഷ്യരെ കബളിപ്പിക്കൽ. തിയറികൾക്കു് ഇല്ലാത്ത തെറ്റുകളുണ്ടെന്നുള്ള ധ്വനി. കേരളത്തിലെ പതിന്നാലുവയസ്സുള്ള ഒരു കുട്ടിക്കു തിരുത്താൻ പറ്റുന്നവയാണു് അവയെന്നുള്ള തെറ്റായ ധ്വനി. കുട്ടിക്കു് വിദേശത്തുനിന്നു് എന്തൊക്കെയോ അംഗീകാരങ്ങൾ കിട്ടി എന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനുള്ള കരുതിക്കൂട്ടിയ ശ്രമം.
    • കബളിപ്പിക്കൽ വഴി മറ്റു ലാഭങ്ങളുണ്ടാക്കൽ. കേരളത്തിലെ ഒരു മന്ത്രിയെ വരെ കബളിപ്പിച്ചു എന്നാണു വാർത്തകളിൽ നിന്നു മനസ്സിലായതു്. സ്കൂൾ വിദ്യാഭ്യാസം കഴിയാറായിരിക്കുന്ന, എം. . ടി. യിൽ ഉപരിപഠനത്തിനു പോകാൻ കച്ച കെട്ടിയിരിക്കുന്ന ഒരു കുട്ടിക്കു് സർക്കാരിൽ നിന്നു് ധനസഹായം കിട്ടിയാൽ അതു വളരെ നന്നാകും. നാട്ടുകാരെ ഒന്നടങ്കം കബളിപ്പിച്ചു് അവർ നികുതി കൊടുക്കുന്ന പണം കൊണ്ടു തന്നെ വേണം ഇതൊക്കെ ചെയ്യാൻ.
    • ന്യൂനപക്ഷങ്ങളെയും വനിതകളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ടാക്കി അവാർഡുകൾ വാരിക്കൂട്ടിയ സിസി ജേക്കബിനു് തന്റെ കരിയർ അച്ചീവ്‌മെന്റ്സിൽ എഴുതാൻ മറ്റൊന്നു കൂടി. കുപ്പയിൽ കിടന്ന ഒരു മാണിക്യത്തെ പൊടി തട്ടിയെടുത്തു ലോകശ്രദ്ധയിൽ കൊണ്ടു വന്നതിനു്.


    ഈ ഗൂഢാലോചന തെറ്റാണെന്നു മനസ്സിലായാൽ അതു മാന്യമായി സമ്മതിക്കലാണു പത്രത്വം. ഒന്നാംപേജിൽ ഏറ്റവും മുകളിൽ വന്ന വാർത്ത പൊട്ടത്തെറ്റാണെന്നുള്ള തിരുത്തു് വായനക്കാരുടെകത്തുകളുടെ കീഴിൽ പോരാ. ഒന്നാം പേജിൽത്തന്നെ വേണം.

  6. (ഔട്ട്‌സോഴ്സു ചെയ്ത കമ്പനിയിലെ പിള്ളേർ ചെയ്ത അബദ്ധം മൂലം പാചകപേജിൽ വന്ന പ്രശ്നത്തിനു യാഹൂ അവരുടെ ഫ്രണ്ട് പേജിൽത്തന്നെ മാപ്പു പറയണം എന്നു വാദിച്ചവരല്ലേ നമ്മളൊക്കെ?)
  7. ഹനാന്റെ വാർത്ത തെറ്റാണെന്നു പലരും പലയിടത്തും എഴുതിയിട്ടും അതു മാതൃഭൂമിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അതിനൊന്നും പ്രതികരിക്കാതെ ആ കണ്ടെത്തലുകളെല്ലാം കൂടി മാതൃഭൂമിയുടെ ഒരു വരേണ്യനിരൂപകകേസരിയുടെ വായിൽ തിരുകി അദ്ദേഹത്തെ മഹാപണ്ഡിതനാക്കിയ പ്രവൃത്തി.

    ഈ കേസരിയോ മാതൃഭൂമിയോ ഇതിനു മറുപടി പറയും എന്നു് എനിക്കു തീരെ വിശ്വാസമില്ല. അതു വെളിച്ചത്താക്കുകയാണു ബ്ലോഗു പോലെയുള്ള മാദ്ധ്യമങ്ങൾ ചെയ്യേണ്ടതു്. ചന്ത്രക്കാറന്റെ പോസ്റ്റ് ചെയ്തതും അതാണു്.

    നിരയിൽ പെടുന്ന ഒരു കാര്യം കൂടി എഴുതാം.

  8. കുപ്രസിദ്ധമായ ചാരക്കേസ്. ഐ. എസ്. ആർ. ഓ. യിലെ ചില ശാസ്ത്രജ്ഞർ ചില വിദേശവേശ്യകളുടെ വലയിൽ കുരുങ്ങി രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ചോർത്തി എന്ന കേസ്.

    ഇതും തെറ്റാണെന്നു തെളിഞ്ഞു. പക്ഷേ, അതുകൊണ്ടു് അതുണ്ടാക്കിയ ആഘാതങ്ങൾ ഇല്ലാതായോ? നമ്പി നാരായണൻ, ശശി കുമാർ തുടങ്ങിയ ശാസ്ത്രജ്ഞർക്കു് നഷ്ടപ്പെട്ടതു് ഒരു ജീവിതത്തിന്റെ മാന്യതയാണു്. ഈ പത്രക്കാർ എന്തൊരു ആഘോഷമായിരുന്നു! നമ്മുടെ ഷിറ്റു ഗോവിയണ്ണനും വിജയരാഘവനും കൂടി സിൽമേൽ ശാസ്ത്രജ്ഞന്മാരെ പൂരത്തെറി പറഞ്ഞതു കേട്ടു നമ്മൾ പുളകിതരായില്ലേ?

    അതു കൊണ്ടാണു് നശീകരണം ഒരു പരിധിയിൽ കൂടുതലാകുന്നതിനു മുമ്പു് ഇത്തരം വാർത്തകളെ പൊളിച്ചടുക്കണം എന്നതു്. ബ്ലോഗ് എന്ന മാദ്ധ്യമം അതുപയോഗിക്കുന്നതു് നല്ലതു തന്നെ.

ഈ ഏഴു വാർത്തകളെയും ഒരേ പ്രാധാന്യത്തോടെ പത്രപ്രവർത്തകർക്കു പറ്റുന്ന ചെറിയ തെറ്റുകളായി മാത്രം കാണണം എന്നാണോ വക്കാരിയുടെ അഭിപ്രായം?

പിന്നെ, ഏറെക്കാലം വളരെയധികം ആളുകൾ ഇവിടെ പറഞ്ഞു പഴകിയ ഒരു കാര്യമുണ്ടു്. വേദങ്ങളിൽ കാൽക്കുലസ് ഉണ്ടെന്നു പറയുമ്പോൾ പ്രതികരിക്കുന്ന ഒരാളെന്തേ തേങ്ങാപ്പിണ്ണാക്കിനു ടേയ്സ്റ്റു കുറവാണു് എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? എന്തേ രണ്ടാമതൊരാൾ വേദങ്ങളിൽ കാൽക്കുലസ് ഉണ്ടായിരുന്നു എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? വിശാലന്റെ അക്ഷരത്തെറ്റു് തിരുത്തിയ ആൾ എന്തേ കൈപ്പള്ളിയുടേതു തിരുത്തുന്നില്ല?

ഓരോരുത്തനും എന്തൊക്കെ വായിക്കുന്നു എന്നും എന്തിനൊക്കെ പ്രതികരിക്കാൻ തോന്നുന്നു എന്നും എന്തൊക്കെ ചെയ്യാൻ സമയമുണ്ടു് എന്നതും എന്തെഴുതിയാൽ പ്രയോജനമുണ്ടു് എന്തൊക്കെ കണക്കിലെടുത്തായിരിക്കും പ്രതികരണങ്ങൾ. ബ്ലോഗിൽ വരുന്ന സകലമാന സംഭവങ്ങളും വായിച്ചു് അതിനു മുഴുവനും പ്രതികരിക്കണം എന്നു പറഞ്ഞാൽ അതു നടപ്പിലാക്കിയാൽ പണ്ടു വക്കാരി ജപ്പാനിൽ ഗവേഷണം ചെയ്തിരുന്നപ്പോൾ ഉണ്ടായിരുന്നതു പോലെ മനുഷ്യർക്കു് ഇവിടെ സമയമില്ല. ദാറ്റ്സ് ഓൾ!

പിന്നെ, വക്കാരി പറഞ്ഞ ഒരു സുപ്രധാനകാര്യം ചന്ത്രക്കാറൻ തുടങ്ങിയ ഇടതന്മാരുടെ ഇരട്ടത്താപ്പാണു്. ഗാന്ധിജിയുടെ ന്യൂനതകൾ ഒരാൾ പറഞ്ഞപ്പോൾ "വിഗ്രഹങ്ങൾ ഉടയട്ടേ" എന്നു പറഞ്ഞ ഒരാൾ ഈ. എം. എസ്.-നു വിവരമില്ല എന്നു പറഞ്ഞപ്പോൾ പറഞ്ഞതിൽ കഴമ്പില്ല എന്നു പറഞ്ഞു എന്നതാണു പ്രശ്നം. ആ പറഞ്ഞ വ്യക്തി ഈ. എം. എസ്.-നെപ്പറ്റി എന്തു മോശം കാര്യം പറഞ്ഞാലും അതിനെ എതിർക്കും (അതു പോലെ ഗാന്ധിജിയെപ്പറ്റി എന്തു പറഞ്ഞാലും അനുകൂലിക്കും എന്നും) എന്നാണോ വക്കാരി വിചാരിച്ചതു്? കാലിക്കട്ടറുടെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ ചിലതിൽ കഴമ്പില്ല എന്നേ അവിടെ പറഞ്ഞിട്ടുള്ളൂ. ഉടയാൻ ഗാന്ധിജിയ്ക്കുള്ളതുപോലെ ഈ. എം. എസ്.-നു കാര്യമായി വിഗ്രഹമൊന്നുമില്ല.

ഈ. എം. എസ്.-നെപ്പറ്റി കൈപ്പള്ളി അന്നു ഗാന്ധിജിയെപ്പറ്റി എഴുതിയ ലേഖനം പോലെ വിവരങ്ങളുമായി ആരെങ്കിലും എഴുതട്ടേ. പ്രതികരിക്കുമോ എന്നു നോക്കാം.

എല്ലാവർക്കും അവനവന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ടു്. അതുകൊണ്ടാണല്ലോ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും ഉണ്ടാകുന്നതു്. അതു കൊണ്ടു് ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ അവനവന്റെ ചായ്‌വ് അനുസരിച്ചു് അഭിപ്രായത്തിൽ വ്യത്യാസമുണ്ടാവുക സ്വാഭാവികം. ജോലി ചെയ്യുന്ന ഓഫീസിൽ വിജയദശമിയ്ക്കു പൂജ നടത്തണോ എന്ന കാര്യത്തിൽ വിശ്വാസിക്കും അവിശ്വാസിക്കും രണ്ടു കാഴ്ചപ്പാടുണ്ടാവും. ഇന്ത്യയുടെ ഭാവിക്കു നല്ലതു് ഗാന്ധിസമാണോ കമ്യൂണിസമാണോ എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടാവാം. എന്നാൽ നിധി കിട്ടാൻ വേണ്ടി പിഞ്ചുകുഞ്ഞിനെ ബലി കൊടുക്കാമോ എന്ന കാര്യത്തിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ടാവില്ല. ഉണ്ടാവാൻ പാടില്ല. അതിനെ അനുകൂലിക്കുന്നവരെ അറ്റം വരെ എതിർക്കേണ്ടതുണ്ടു്. (ഇത്തരം കാര്യങ്ങളും കുറച്ചൊക്കെ ആപേക്ഷികമാവാം. മതമില്ലാത്ത ജീവൻ ഒരുദാഹരണം.) എങ്കിലും ഇത്തരം കാര്യങ്ങളെ ആളുകളുടെ അഭിപ്രായചായ്‌വനുസരിച്ചുള്ള വ്യത്യാസത്തിൽ നിന്നു വേർതിരിച്ചു കാണേണ്ടതുണ്ടു്. അത്തരം ഒരു പ്രശ്നമാണു് ഹനാന്റെ കണ്ടുപിടിത്തങ്ങളും മാതൃഭൂമിയുടെ സർക്കസ്സുകളും.

പിന്നെ, ഇതിൽ ആനുഷംഗികമായി വക്കാരി പറഞ്ഞ ചില കാര്യങ്ങളെപ്പറ്റി:

  1. കോടതികൾ എപ്പോഴും ശരിയായിരുന്നെങ്കിൽ നമുക്കു പല ലെവലിലുള്ള കോടതികളും അപ്പീലും ഒന്നുംവേണ്ടിയിരുന്നില്ലല്ലോ. ലെവലില്ലാത്ത കോടതികൾ രാജഭരണം പോലെയുള്ള ഏകാധിപത്യത്തിൽ മാത്രമേ ഉള്ളല്ലോ. ഒരു കോടതിയിൽവിധിച്ചു എന്നതു കൊണ്ടു് ഒന്നും ആത്യന്തികസത്യമാകുന്നില്ല. വക്കീലിന്റെ മിടുക്കു മുതൽ ജഡ്ജിയുടെ പക്ഷഭേദംവരെ അതിൽ ഘടകങ്ങളാവാം. എങ്കിലും മാദ്ധ്യമക്കോടതികളെക്കാളും നന്ദകുമാറിന്റെ ക്രൈമിനെക്കാളുംകോടതികൾക്കു് ഒരു വ്യത്യാസമുണ്ടു്. തെളിവുകളുടെയും നിയമത്തിന്റെയും പിൻ‌പറ്റി മാത്രമേ ജഡ്ജിയ്ക്കുവിധിക്കാനാവൂ. തെളിവുകൾ കെട്ടിച്ചമച്ചതാവാം യഥാർത്ഥത്തിൽ. എങ്കിലും തെളിവുകൾ ഉണ്ടാവണം. മാദ്ധ്യമങ്ങളുടെതെറ്റിദ്ധരിപ്പിക്കുന്ന കസർത്തുകളെക്കാൾ കോടതിവിധികൾക്കു കൂടുതൽ വിശ്വാസ്യത കൊടുക്കുന്നതു് അതുകൊണ്ടാണു്.

    അതേ സമയം കോടതിയ്ക്കു തെറ്റിയാൽ മാദ്ധ്യമങ്ങൾക്കു വിമർശിക്കാം. പക്ഷേ അതു ചായക്കടയിലെ കോമൺ സെൻസ് വെച്ചു് ആവരുതു്. പലപ്പോഴും കോടതിവിധികളെ ചോദ്യം ചെയ്തു് മാദ്ധ്യമങ്ങളിൽ നിയമജ്ഞർ എഴുതുന്നതു കാണാം.
  2. വക്കാരി പറയുന്നു: "ലവലെനിന്‍ പ്രശ്നത്തില്‍ പിണറായിക്ക് കിട്ടിയതിന്റെ ആയിരത്തിലൊരു അംശം ആനുകൂല്യം ബ്ലോഗിലും മറ്റും എന്റെ ആരാദ്യപുരുഷന്മാര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അവരൊക്കെ എപ്പോഴേ മഹാത്മാക്കളായിപ്പോയേനെ :("

    ലാവ്‌ലിൻ പ്രശ്നത്തിൽ മാദ്ധ്യമങ്ങൾ, പ്രത്യേകിച്ചു ക്രൈം നന്ദകുമാർ, പ്രസിദ്ധീകരിച്ച ചില വസ്തുതകൾ, കോടതിവിധികൾ, ഗവർണ്ണറുടെ വാക്കുകൾ എന്നിവയെ വിശകലനം ചെയ്തു് പിണറായി കാർത്തികേയനേക്കാളും മറ്റു പലരേക്കാളും വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നു വാദിക്കുന്ന പോസ്റ്റുകളാണു് ഞാൻ കണ്ടിട്ടുള്ളതു്. ഗാന്ധിജിയെയും നെഹ്രുവിനെയും യേശുദാസിനെയും എന്തിനു മോഹൻ ലാലിനെയും വരെ ദൈവതുല്യരാക്കുന്ന തരം ചപ്പടാച്ചിയൊന്നും ഇതു വരെ ആരെങ്കിലും പിണറായിയെപ്പറ്റിയോ . എം. എസ്. -നെപ്പറ്റിയോ പറഞ്ഞു കേട്ടിട്ടുമില്ല.
  3. ജന്മഭൂമിയിലെ വാർത്ത കണ്ടാൽ അതു മാതൃഭൂമിയെ താഴ്ത്തിക്കെട്ടാൻ മാത്രമാണു് എന്നു മനസ്സിലാവും. എങ്ങനെ അവർ അതു മനസ്സിലാക്കി? അവരുടെ സ്വന്തം ലേഖകന്റെ ബുദ്ധിയും വിവരവും കൊണ്ടു്. വിവരങ്ങൾ വെളിച്ചത്തു കൊണ്ടു വന്ന ബ്ലോഗേഴ്സിന്റെയോ മറ്റാരുടെയെങ്കിലുമോ എന്തെങ്കിലും അതിലുണ്ടോ എന്നു നോക്കൂ. ഉണ്ടാവില്ല. ശ്രീജനും ജന്മഭൂമിയും തമ്മിൽ എന്തു വ്യത്യാസം?
  4. ഹനാൻ പ്രശ്നത്തിൽ കക്ഷിരാഷ്ട്രീയം ഉണ്ടോ? ആകെ അതിലുള്ള ഒരു കക്ഷിരാഷ്ട്രീയം ഒരു കമ്യൂണിസ്റ്റ് മന്ത്രി പോലും കബളിപ്പിക്കപ്പെട്ടു എന്നതു മാത്രമാണു്. അതല്ലാതെ ഇല്ലാത്ത കബളിപ്പിക്കലിനെ എതിർക്കുന്നതു് കമ്യൂണിസ്റ്റുകാരന്റെ കുത്തകയാണോ? ബ്ലോഗിലെ വലത്തുപക്ഷചിന്താഗതിയുള്ള പലരും ഇതിനെ വിമർശിച്ചല്ലോ. ചന്ത്രക്കാറന്റെ ലേഖനത്തിൽ കമ്യൂണിസചായ്‌വുണ്ടോ? ഇവിടെ ജയകൃഷ്ണൻ വധത്തിന്റെ പ്രസക്തി എന്താണു്?

    "ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ" എന്നൊരു വാക്യമുണ്ടു മേൽ‌പത്തൂരിന്റേതായി. എതിർക്കുന്നവർക്കു് ഒരു കാര്യം കിട്ടിയാൽ മതി. കല്പാന്തകാലത്തോളം പറഞ്ഞു കൊണ്ടു നടക്കും. കമ്യൂണിസ്റ്റ് വിരുദ്ധർക്കു് കുട്ടികളുടെ മുന്നിൽ വെച്ചു് ഒരു 'ഗുരു'വിനെ കൊന്ന കഥയുണ്ടു്. സംഘപരിവാർ വിരുദ്ധർക്കു് ഒരു ഗർഭിണിയുടെ വയർ പിളർന്നു ശിശുവിനെ ശൂലത്തിൽ കോർത്ത കഥയുമുണ്ടു്. ഇവയെ നിസ്സാരവൽക്കരിക്കുന്നതല്ല, പക്ഷേ ഇവയെ ഇവയുമായി ബന്ധമില്ലായിടത്തു പിന്നെയും പൊക്കിക്കൊണ്ടു വരുന്നതു് ജുഗുപ്സാവഹമാണു്.

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്നെപ്പറ്റി മാത്രമാണു്. എന്തിനു് എന്നെപ്പറ്റി ഇവിടെ പറയുന്നു എന്നു ചോദിച്ചാൽ, എന്റെ കാര്യം മാത്രമേ എനിക്കറിയൂ, വ്യക്തികൾ എന്തു ചെയ്യണം എന്നു വക്കാരി അനുശാസിച്ച ചില കാര്യങ്ങൾ എന്റെ കാര്യം പറഞ്ഞു കുറെയെങ്കിലും വ്യക്തമാക്കാം എന്നു കരുതി മാത്രമാണു്. മറ്റുള്ളവർ ഇതു പോലെയാണു് എന്നു് വാച്യമായോ വ്യംഗ്യമായോ ഞാൻ ഉദ്ദേശിക്കുന്നില്ല.

  1. സമയത്തിനു വലിയ ദൗർലഭ്യമുള്ള ഒരാളാണു ഞാൻ. ജോലിത്തിരക്കും വീട്ടുതിരക്കും ഒക്കെയായി. സമയംകിട്ടുമ്പോൾ പകുതിക്കു നിർത്തിയിരിക്കുന്ന പല പോസ്റ്റുകളിലൊന്നു പൂർത്തിയാക്കാനാണു സാധാരണശ്രമിക്കാറുള്ളതു്. അതിനാൽ പ്രതികരിക്കൽ അല്പം കുറവാണു്. മറ്റുള്ളവർ വായിക്കണം എന്നു് എനിക്കഭിപ്രായമുള്ളപോസ്റ്റുകൾ ഗൂഗിൾ റീഡറിൽ ഷെയർ ചെയ്യുകയും, അവയിൽ എനിക്കിഷ്ടപ്പെട്ടവയെ (അതായതു്, അനുകൂലാഭിപ്രായമുള്ളവയെ) Like എന്നു ലേബലൊട്ടിക്കുകയും എന്തെങ്കിലും പറയണമെങ്കിൽ റീഡർ നോട്ട്സ്ആയി ചേർക്കുകയുമാണു് എന്റെ ഇപ്പോഴത്തെ രീതി. ദാ ഇവിടെ ഉണ്ടു്. എഴുതിയ ആളോടോ കമന്റിട്ട ആളൂകളോടോവല്ലതും പറയാനുണ്ടെങ്കിൽ മാത്രമേ സാധാരണയായി പോസ്റ്റിൽ കമന്റിടാറുള്ളൂ.
  2. ഇനി, കമന്റിടണമെന്നു തോന്നുന്ന പോസ്റ്റുകളിലും എനിക്കു പറയാനുള്ളതു് ആരെങ്കിലും നേരത്തേ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പിന്നെ കമന്റിടാറില്ല. വക്കാരിയുടെ പോസ്റ്റിലും ആരെങ്കിലും എന്റെ മനസ്സിലുള്ള കാര്യങ്ങൾ തന്നെ കമന്റായി ഇടും എന്നു കരുതി രണ്ടു ദിവസം കാത്തിട്ടു് ഒന്നും കാണാത്തതു കൊണ്ടാണു് കമന്റ് എഴുതിയതു്. ഇനി ഇതു പോലെ ഒരു സാധനം നാളെ ഇടിവാളോ സിമിയോ കിരൺ തോമസോ എഴുതിയാൽ ഞാൻ ഇത്രയും സമയമെടുത്തു് ഒരു കമന്റിടും എന്നു പ്രതീക്ഷിക്കരുതു്.
  3. അഭിപ്രായഭേദം മാത്രം മൂലമുള്ള തർക്കങ്ങൾ എന്നു് എനിക്കു തോന്നുന്ന തർക്കങ്ങളിൽ ഞാൻ സാധാരണ ഇടപെടാറില്ല. ഞാൻ ഇടത്തുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ച പോസ്റ്റിനു തുടർച്ചയായി മാരീചനും ഇഞ്ചിപ്പെണ്ണും ഓരോ നെടുങ്കൻ പോസ്റ്റിടുകയും നൂറുകണക്കിനാളുകൾ രണ്ടിലും അതിഭീകരകമന്റുകളിട്ടു തമ്മിൽത്തല്ലുകയും ചെയ്തിട്ടും രണ്ടിലും ഞാൻ ഒരു അഭിപ്രായവും പറഞ്ഞില്ല. എന്റെ പ്രതികരണം എന്റെ പോസ്റ്റിൽ വന്ന കമന്റുകൾക്കു മാത്രമായി ഒതുക്കി. ഇതിന്റെ അർത്ഥം ഞാൻ പോസ്റ്റുകൾ വായിച്ചില്ലെന്നോ അവയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തെപ്പറ്റിയും എനിക്കു് അഭിപ്രായമില്ല എന്നോ അല്ല. (എന്നാൽ അഭിപ്രായഭേദങ്ങളിൽ മാത്രം ഇടപെടുന്ന ബ്ലോഗേഴ്സും ഉണ്ടു്. 'ഭിന്നരുചിർ ഹി ബ്ലോഗാഃ' എന്നാണല്ലോ :)) എന്നാൽ ഞാൻ ആദ്യമായി വായിച്ച ഒരു ബ്ലോഗിൽ ഉദ്ധരിച്ച ഒരു ഗണിതപ്രശ്നത്തിൽ ബ്രാഹ്മണന്മാരെ രക്ഷിക്കുകയും ശൂദ്രനെ കൊല്ലുകയും ചെയ്യേണ്ടതിനെപ്പറ്റിയുള്ള പരാമർശത്തെപ്പറ്റി എഴുതണമെന്നു തോന്നുകയും ചെയ്തു. പോപ്പുലാരിറ്റിയും പ്രതികരണവും തമ്മിൽ വലിയ ബന്ധമില്ല എന്നു താത്പര്യം.
  4. ലാവ്‌ലിൻ പ്രശ്നം തുടങ്ങിയവയിൽ ഞാൻ ഇതു വരെ ഒരു ഇടപെടലും നടത്തിയിട്ടില്ല. അറിവില്ലായ്മ തന്നെ കാരണം. (ഒരിക്കൽ കണ്ടകശനിയുടെ വാദത്തിലെ ഒരു പാളിച്ച ചൂണ്ടിക്കാണിച്ചതിനു ഞാൻ പിണറായിയുടെ സ്തുതിപാഠകനാണെന്നു ശനിയന്മാർ ബഹളം വെച്ചിരുന്നു. അതു മറ്റൊരു കാര്യം.) അതു കൊണ്ടു് മറ്റുള്ളവർ എഴുതുന്നതു വായിക്കുന്നു. പക്ഷേ, ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറ്റൊരു ചാരക്കേസാവാതെ പോകാൻ മാദ്ധ്യമങ്ങളുടെ പൊള്ളത്തരങ്ങളും മറ്റും വെളിച്ചതു കൊണ്ടു വരാൻ ശ്രമിക്കുന്ന ഇടത്തുപക്ഷബ്ലോഗുകളും അവയിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുന്ന വലത്തുപക്ഷബ്ലോഗുകളും ശ്രദ്ധയോടെ വായിക്കുന്നു. അവയിലെ എന്റെ നിശ്ശബ്ദത വേദിക് മാത്തമാറ്റിക്സിനെപ്പറ്റി ഞാൻ എഴുതുമ്പോൾ കിരൺ തോമസും സിമിയും പാലിക്കുന്ന നിശ്ശബ്ദതയോടു സമാനമാണു്. താത്പര്യമുള്ള വിഷയം തന്നെ; എങ്കിലും അറിവില്ലാത്ത കാര്യത്തിൽ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ കേൾക്കാനാണു് വായലച്ചു മലിനീകരണം നടത്തുന്നതിനെക്കാൾ താത്പര്യം.

    പല പ്രശ്നങ്ങളിലും വർക്കേഴ്സ് ഫോറത്തിന്റെയും കാണാപ്പുറം നകുലന്റെയും (എവിടെപ്പോയി കക്ഷി? ഇപ്പോൾ കാണാനേ ഇല്ലല്ലോ?) പോസ്റ്റുകൾ ചേർത്തു വെച്ചു വായിക്കുന്നതു് എനിക്കു് ഇഷ്ടമുള്ള കാര്യമാണു്.

ഇത്രയും പറഞ്ഞതു മറ്റൊന്നും കൊണ്ടല്ല. ഇതിനോടു സമാനമായ അഭിപ്രായമുള്ള മറ്റു പലരും ഉണ്ടായേക്കാം. വക്കാരിയുടെ പല വ്യഥകൾക്കും ഇതു് അല്പമെങ്കിലും സമാധാനം നൽകിയേക്കാം എന്നൊരു തോന്നൽ. അത്ര മാത്രം.

നിർത്തുന്നതിനു മുമ്പു് വക്കാരിയുടെ സ്റ്റൈലിനെപ്പറ്റി ചില കാര്യങ്ങൾ കൂടി:

  1. എന്റെ ബ്ലോഗിൽ ഒരു 'സി' പറഞ്ഞതു പോലെയുള്ള കൊഞ്ഞനം കുത്തു ശൈലി ഇതിൽ കാണുന്നില്ല. കാര്യങ്ങളൊക്കെ അല്പം നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു. നല്ലതു്. നന്ദി.
  2. അതേ സമയം, വക്കാരിയിൽ മുമ്പു കണ്ടിട്ടുള്ള സ്ഥൈര്യം ഇതിൽ കുറഞ്ഞിരിക്കുന്നു. ഹനാനെ അനുകൂലിക്കണോ എതിർക്കണോ എന്നു വക്കാരിക്കു കൺഫ്യൂഷൻ ആണെന്നു തോന്നുന്നു. അവസാനത്തെ വാക്യത്തിൽ ചന്ത്രക്കാറന്റെ പോസ്റ്റിനെ അഭിനന്ദിക്കുന്ന വക്കാരി പോസ്റ്റു മുഴുവൻ അതിനെ എതിർക്കുകയാണു്.
  3. ഇതുവരെ തന്റെ ആർ. എസ്. എസ്. ചായ്‌വ് വ്യക്തമായി പറഞ്ഞിട്ടില്ലാത്ത വക്കാരി ഇവിടെ അതു വ്യക്തമായി പറഞ്ഞതിന്റെ ആർജ്ജവത്തിനു് (കാണാപ്പുറം നകുലൻ പോലും ഇതു വരെ അതു പറഞ്ഞിട്ടില്ല) ഒരു സ്പെഷ്യൽ സല്യൂട്ട്.

Labels: , , , ,